ദുബായ് പാരിഷിന്റെ ഈ വർഷത്തെ പെസഹാദിന ശുശ്രൂഷ ഏപ്രിൽ 6 ആം തീയതി വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് ഹോളി ട്രിനിറ്റി ദേവാലയത്തിൽ വെച്ചു നടത്തപ്പെട്ടു.
വികാരി റെവ. ഷാജി ജേക്കബ് തോമസ് ശുശ്രുഷക്ക് നേതൃത്വം നൽകി.
മൈസൂർ മിഷൻ മിഷനറി ഇൻ ചാർജ് റെവ. ബിജിൻ ജോൺ വര്ഗീസ് വചനശുശ്രൂഷ നിർവ്വഹിച്ചു. പെസഹാ (Maundy Thursday) ഒരു കല്പനയുടെ ആചരണമാണ് എന്ന് അച്ചൻ ഓർമ്മിപ്പിച്ചു ("Maundy" എന്ന വാക്ക് "കല്പന" എന്ന് അർത്ഥമുള്ള mandatum എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. "നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു തന്നേ." - യോഹന്നാൻ 13:34) . അന്യോന്യം ഉള്ള സ്നേഹത്തിലൂടെ ജീവന്റെ പൂർണതയിലേക്ക് നയിക്കപ്പെടുന്ന ആത്മസമർപ്പണത്തിന്റെ ഓർമ്മയായി ക്രിസ്തു പെസഹായെ ഉയർത്തി. തിരുവത്താഴം നിരന്തരം തുടരുന്ന ദൈവകൃപയുടെ സാന്നിധ്യമാണ് (continuing presence of God in our lives). ദൈവീകവിടുതലിന്റെ ആഘോഷമാണ് പെസഹാ (പുറപ്പാട് 12). മുറിക്കപ്പെടുന്ന ശരീരവും ചൊരിയപ്പെടുന്ന രക്തവും നിത്യജീവൻ നൽകുന്നതാണ്. (John 6: 47-58). ദൈവസന്നിധിയിൽ മുറിക്കപ്പെടുന്ന അനുഭവമാണ് പെസഹാ. സ്വാർത്ഥതയില്ലാതെ നമുക്കുവേണ്ടി ക്രിസ്തു സ്വയം വിഭജിച്ചു നൽകിയതിന്റെ ഓർമ്മയാണ് തിരുവത്താഴം. ക്രിസ്തുവിന്റെ ത്യാഗം ഏറ്റെടുത്തുകൊണ്ട് ജീവന്റെ അപ്പത്തിന്റെ പങ്കുകാരായി ജീവന്റെ അപ്പമായി മാറുവാൻ ഈ പെസഹാദിനത്തിൽ നമുക്ക് സാധിക്കണം. നിരാശയുടെയും നഷ്ടത്തിന്റയും മധ്യത്തിൽ നുറുക്കപ്പെട്ട ക്രിസ്തുവുന്റെ സാന്നിധ്യം നമുക്കു ശക്തി നൽകുന്നു. പെസഹായെന്നത് സ്വയം നുറുക്കപ്പെടുന്നതിന്റെയും നല്കപ്പെടുന്നതിന്റെയും അനുഭവമാണ്. സ്വയം നിഷേധിക്കുന്നവർക്കു മാത്രമേ സ്വയം നുറുക്കപ്പെടുവാൻ സാധിക്കുകയുള്ളൂവെന്നും എന്ന് അച്ചൻ ഓർമ്മിപ്പിച്ചു.
തുടർന്ന് നടന്ന തിരുവത്താഴശുശ്രൂഷയിൽ വിശ്വാസികൾ പങ്കുചേർന്നു.
പ്രസംഗത്തിന്റെ വീഡിയോ ഇവിടെ ലഭ്യമാണ് : www.youtube.com/watch?v=Zs3EvYPka6M